maturvani-logo-final-version

മോനേ… ചിരിയുടെ കാര്യം

Facebook
Twitter
LinkedIn

ഒരിക്കൽ കണ്ടാൽ, ആ സ്പർശമേറ്റാൽ, ഒരിക്കൽ ആ സ്വരം കേട്ടാൽ ഒരിക്കലുമൊരിക്കലും ആ അനുഭവത്തെ മായ്ക്കുവാൻ സാധിക്കാത്ത വിധം മനസ്സിലാകെ തുള്ളിത്തുളുമ്പി നില്ക്കുക; വാക്കുകൾകൊണ്ടു് അളന്നു പറയുവാനാവാത്ത ആത്മഹർഷലഹരിയിലേക്കു് ഒരുവനെ എത്തിക്കുക; അതാണമ്മ. ഏതാണ്ടു്, പതിനഞ്ചു വർഷങ്ങൾക്കു മുൻപു വള്ളിക്കാവിലെത്തിയിരുന്നു. അന്നു് ഒരു കുടിലിലിരുന്നു് അനേകം ഭക്തർക്കു ദർശനമേകിയിരുന്ന അമ്മയുടെ അടുത്തെത്താതെ മടങ്ങി. എങ്കിലും ഇക്കാലമത്രയും എന്റെ ഉള്ളിന്റെയുള്ളിൽ അമ്മയുടെ ചിരി നിലനിന്നുപോന്നു. പിന്നീടു്, മൂന്നുപ്രാവശ്യം വള്ളിക്കാവിൽ വന്നുവെങ്കിലും അമ്മ സ്ഥലത്തില്ലായിരുന്നു.

 

ഇപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ ഒന്നു ബോദ്ധ്യമാകുന്നു. ജീവിതവഴികളിൽ അലഞ്ഞുനരകിച്ചു്, ജയപരാജയങ്ങൾ ഏറ്റുവാങ്ങി, ധാർഷ്ട്യനിഷേധങ്ങൾ കൈമുതലാക്കി ജീവിച്ചു പോന്നു; കഴിഞ്ഞ കാലമത്രയും സ്വന്തം കവിതകൾ, കവിയരങ്ങുകൾ അവതരിപ്പിക്കേണ്ടി വന്നപ്പോഴെല്ലാം മദ്യം കൂട്ടിനുണ്ടായി. അതു പിന്നീടു ശീലമായി, ശീലം ജീവിതമായി. ഏവരും വിഷമിച്ചു. മകനു സദ്ഗതി തെളിയാൻ അച്ഛനമ്മമാർ പ്രാർത്ഥിച്ചു. മഹാക്ഷേത്രങ്ങളിൽ വഴിപാടുകൾ നടത്തി. ഒരു വെറും മദ്യപനെന്ന കാഴ്ചപ്പാടിൽ മറ്റു പലരും നർമ്മബോധത്തോടെ എന്നെ കാണാൻ തുടങ്ങി. കുടിക്കൊപ്പം ഭീകരമായി കടവും വർദ്ധിച്ചു. ക്രമേണ ഭാര്യ, കുട്ടികൾ, വീടു്, തൊഴിൽ ഇവ ഒന്നിലും ശ്രദ്ധിക്കാനാവാതെ സ്വയം നാശത്തിലേക്കുള്ള യാത്ര തുടർന്നുകൊണ്ടേയിരുന്നു. അങ്ങനെ ഒരുനാൾ എനിക്കു ശബ്ദം പുറത്തേക്കു വരാതെയായി. ശബ്ദം തെളിഞ്ഞു കിട്ടാൻ കൂടുതൽ കുടിച്ചു. അപ്പോൾ കാറ്റു മാത്രമായി. ഈ അവസ്ഥയും കടവും കൂടിച്ചേർന്നപ്പോൾ കൂടുതൽ കുടിക്കാൻ പ്രേരണയായി. ഇങ്ങനെ കുറച്ചുനാൾ തള്ളിനീക്കി; ഒരു നാൾ സ്ഥലത്തെ ഇ.എൻ.ടി വിദഗ്ദ്ധനെ കണ്ടു. വളരെ വിദഗ്ദ്ധമായ പരിശോധനകൾക്കുശേഷം, വോക്കൽക്കോഡിനെ ബാധിച്ചിരിക്കുന്ന ഒരു പ്രത്യേക അസുഖമാണിതെന്നു ഡോക്ടർ അഭിപ്രായപ്പെട്ടു.

 

വളരെ നാളത്തെ ചികിത്സവേണ്ടി വരുമെന്നും അത്യപൂർവ്വമായ രോഗങ്ങളിൽ ഒന്നാണിതെന്നും ഡോക്ടർ പറഞ്ഞു. അദ്ദേഹം കുറിച്ചുതന്ന എല്ലാ മരുന്നുകളും കഴിച്ചുകൊണ്ടിരുന്നു എങ്കിലും എന്റെ അസുഖം നാൾക്കുനാൾ എന്നെ നിരാശയിൽ ആഴ്ത്തുകമാത്രമാണുണ്ടായതു്. എനിക്കു വളരെ പരിചയമുള്ള ഒരാൾ ഇതേ രോഗലക്ഷണങ്ങളോടെ ശബ്ദം പുറപ്പെടുവിക്കാനാകാതെ അടുത്തിടെ കാൻസർ ബാധിച്ചു മരിക്കുകയുണ്ടായി. എന്നെ ബാധിച്ചിരിക്കുന്ന വിചിത്രമായ ഈ രോഗം കാൻസർ ആയി പരിണമിച്ചേക്കാം എന്ന നിഗമനത്തിൽ കൂടുതൽ നരകിക്കാതെ ജീവിതം അവസാനിപ്പിക്കുകയാണു് ഉത്തമമാർഗ്ഗം എന്നു നിശ്ചയിച്ചു. ശബ്ദത്തെ അമിതമായി ആശ്രയിച്ചു കഴിഞ്ഞുപോന്ന ഒരുവനെ ഇത്തരം തിക്താനുഭവം ആത്മഹത്യയ്ക്കു പ്രേരിപ്പിക്കുക സ്വാഭാവികമാണല്ലോ. ജീവിതം അവസാനിപ്പിക്കണം; അതു് എന്നാകണം എന്നതിനെക്കുറിച്ചേ തർക്കം നടന്നുള്ളൂ. തകർന്ന തൊണ്ടയുമായി മനുഷ്യരുടെ മുന്നിൽ എത്തിപ്പെടുന്നതെങ്ങനെ. വിഷം വാങ്ങി സൂക്ഷിച്ചുവച്ചിട്ടുണ്ടു്. മരണം തിരുവോണത്തിനാക്കിയാലോ. ഉത്രാടനാൾ രാത്രിയിൽ മദ്യപിച്ചുകൊണ്ടിരിക്കെ കൂട്ടുകാരോടു പറഞ്ഞു, “ഇതു നമ്മുടെ അവസാനത്തെ കുടി”യാണെന്നു്. അന്നും രാത്രി അബോധാവസ്ഥയിൽ വീട്ടിലെത്തി. തരിമ്പും ബോധമില്ലാതിരുന്നതിനാൽ ആത്മഹത്യയെക്കുറിച്ചു് അന്നു മറന്നു പോയി.

 

പുലർച്ചെ ആറുമണി ആയിക്കാണും ഭാര്യ വിളിച്ചുണർത്തുന്നു, “തയ്യാറാവുന്നില്ലേ? ഇന്നു നമുക്കു വള്ളിക്കാവിൽ പോകണ്ടേ? ഇന്നലെ രാത്രി സുധ (പെങ്ങൾ) വിളിച്ചിരുന്നല്ലോ? പോകാമെന്നു പറഞ്ഞതല്ലേ; ഇന്നു തിരുവോണം! അമ്മ എല്ലാവർക്കും ചോറു തരുമെന്നു പറയുന്നു.” “ചോറു വിളമ്പിത്തരുമെന്നോ? ചുമ്മാതിരി, നമുക്കു പിന്നെങ്ങാനും പോകാം.” ഒടുവിൽ ഭാര്യയുടെ നിർബ്ബന്ധത്തിനു വഴങ്ങി. എരമല്ലൂർനിന്നും സുധ (ഡോ. മാലിനി) ഭർത്താവു ഡോ. സതീഷ്‌കുമാർ, മകൻ വൈശാഖൻ, അമ്മൂമ്മ എന്നിവർ രാവിലെതന്നെ എത്തിച്ചേർന്നു. ഞങ്ങൾ വള്ളിക്കാവിലെത്തി. ദൂരെ വച്ചുതന്നെ ഗോപുരാഗ്രം കാണായി. പതിനഞ്ചു വർഷങ്ങൾ വരുത്തിയിരിക്കുന്ന മാറ്റം ചെറുതല്ല. കുടിലിനു പകരം വലിയ പ്രാർത്ഥനാമണ്ഡപം. അതിനുള്ളിൽ ഏവർക്കും ദർശനം നല്കിക്കൊണ്ടു് അമ്മ! വൻതിരക്കു്! അമ്മയെ നോക്കി ഏറെനേരം അവിടെ ഇരിക്കാനാവില്ല. ഞാനറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നു. ഞാൻ നിശ്ശബ്ദനായി കരയുകയാണു്. സന്തോഷംകൊണ്ടല്ല. സങ്കടം കൊണ്ടുമല്ല. എന്തുകൊണ്ടെന്നു് എനിക്കറിഞ്ഞുകൂടാ. “എല്ലാം അറിയുന്നൊരമ്മേ എന്റെ വല്ലായ്മ നീയറിയില്ലേ…” ഗംഭീരവും ഭാവസാന്ദ്രവുമായ ശബ്ദത്തിലൊരു പ്രാർത്ഥന ഒഴുകിയെത്തുകയായി. “എത്ര നാളീവിധമമ്മേ…” വയ്യ! പൊട്ടിക്കരഞ്ഞു പോകുന്നു.

 

എന്തൊരു ഭാവതരംഗം. അമ്മ നല്കിയ തിരുവോണസദ്യ കഴിച്ചു. ആശ്രമത്തിനു ചുറ്റുമായി ഞങ്ങൾ നടക്കവെ ചെറിയ ആൾക്കൂട്ടം. ഒരു ഫിലിം ഷൂട്ടിങ് നടക്കുന്നു. ഞങ്ങൾ അവിടേക്കു ചെന്നു. അമ്മയുടെ ജീവിതത്തെ ആധാരമാക്കി വിദേശികൾ ഫിലിം എടുക്കുകയാണു്. അമ്മയുടെ തീരെ ചെറുപ്പകാലം. കൃഷ്ണവിഗ്രഹത്തിനു മുൻപിൽ കത്തിച്ചുവച്ച നിലവിളക്കിനരികിലിരുന്നൊരാൾ ഭാഗവതപാരായണം നടത്തുന്നു. അവിടെ ബാലികയായ അമ്മ പുൽവട്ടി നിറയെ പൈക്കൾക്കുള്ള പച്ചപ്പുല്ലുമായി എത്തിപ്പെടുന്നു. ക്ഷണനേരത്തെ ഭാഗവതശ്രവണത്തിനിടയിൽ അമ്മ ഭാവാവസ്ഥയിൽ നിമഗ്നയാകുന്നു. വൈകുന്നേരമായി. പതിവു് അസ്വസ്ഥതകൾ എന്നെ പിടികൂടി. എങ്ങനെയും പുറത്തു കടക്കണം. കായംകുളത്തോ മറ്റോ പോയി സൗകര്യമായി മദ്യപിക്കാം. ആരുമറിയാതെ തിരിയെ വന്നു മുറിയിൽ കിടക്കാം. ഒന്നു കുളിച്ചിട്ടാകാം യാത്ര. പെങ്ങൾക്കും ഭാര്യയ്ക്കും കാര്യം മനസ്സിലായി. എന്റെ ധാർഷ്ട്യത്തിനു മുമ്പിൽ അവരുടെ വിലക്കുകൾ വിലപ്പോയില്ല. കുളി കഴിഞ്ഞു പുതുവസ്ത്രം ധരിച്ചു പുറത്തിറങ്ങി. ഒരു ചുവടു മുന്നോട്ടുവയ്ക്കാൻ സാധിക്കുന്നില്ല. മുറിക്കകത്തു കയറി; വേണ്ട; വീണ്ടും ഇറങ്ങി; സാധിക്കുന്നില്ല വീണ്ടും മുറിക്കകത്തുതന്നെ. എനിക്കെങ്ങും പോകണ്ട. എത്ര സമയം മുറിക്കുള്ളിലിരുന്നു എന്നറിയില്ല. ദർശനഹാളിൽനിന്നും ആപാതമധുരമായ സങ്കീർത്തനം അലയടിക്കുന്നു. കായംകുളത്തിനു പോകുന്നില്ല; നേരെ ദർശനഹാളിലേക്കു്. രാത്രി ഒൻപതു മണിയായിക്കാണും. സ്ത്രീപുരുഷന്മാരുടെ നീണ്ട ക്യൂ. എനിക്കു ക്യൂ നില്ക്കുവാനുള്ള ക്ഷമയില്ല. അമ്മയുടെ അടുത്തെത്തണം; എങ്ങനെയും. നേരെ നടന്നു. വാതില്ക്കൽ നിന്നിരുന്ന അപരിചിതനെ ഒരുവിധം വിവരം ധരിപ്പിച്ചു. കയറ്റിവിട്ടു. ഞാനിതാ അമ്മയുടെ അടുക്കൽ. ഒരു നിമിഷം ചിന്തിച്ചു. എന്താവും നടക്കുക; ഒന്നും പറയുവാൻ ശബ്ദമില്ലല്ലോ. എന്റെ സങ്കടം അമ്മയോടു പറയുന്നതു് അനൗചിത്യമാകുമോ? അമ്മ അതു ചെവിക്കൊള്ളുമോ? അല്ലെങ്കിൽത്തന്നെ അതിനുള്ള സമയം കാണുമോ? അമ്മ എന്നെ ആശ്ലേഷിച്ചണച്ചു.

 

ഒത്തിരി ജന്മങ്ങൾക്കു മുൻപുള്ള പരിചയം. “എന്തുപറ്റി മക്കളേ…!” എന്റെ കണ്ണുകൾ ഞാനറിയാതെ നിറഞ്ഞൊഴുകുന്നു. വാക്കുകൾ കുരുങ്ങിപ്പിടയുന്നു. “ഡോക്ടറെ കാണിച്ചോ മക്കളേ?” “കാണിച്ചമ്മാ; ഒരുപാടു മരുന്നും കഴിച്ചു.” “എന്നിട്ടും കുറഞ്ഞില്ലേ?” “ഇല്ലമ്മാ!” അമ്മ എന്റെ വലതുകവിളിനു താഴേക്കു മൂന്നു പ്രാവശ്യം തലോടി. “മോൻ വിഷമിക്കാതെ, അമ്മ സങ്കല്പിക്കാം, ദാ അവിടെ മാറി ഇരിക്കു്.” ഞാൻ അമ്മയുടെ മുഖത്തേക്കു നോക്കി. അമ്മ ചിരിച്ചുകൊണ്ടു് എന്നെ നോക്കുന്നു. അമ്മയുടെ വലതുകണ്ണിൽനിന്നും നീലവൃത്തത്തിലുള്ള ഒരു ജ്വാല എന്റെ കണ്ണുകളിലേക്കു പതിക്കുന്നു. ശരീരമാസകലം ഇലക്ട്രിക്ക്‌ഷോക്കിനു സമാനമായ പ്രതീതി. ഏറെ നേരത്തേക്കു് എനിക്കു പരിസരബോധം നഷ്ടമായി. അമ്മ വിരൽ തൊട്ടു തലോടിയ കഴുത്തിലൂടെ നേർത്ത കുളുർമ അരിച്ചിറങ്ങുന്നു. മുറിയിൽ തിരിച്ചെത്തി. ഉറങ്ങാൻ സാധിക്കുന്നില്ല. അസ്വസ്ഥതകൾ അതോടെ അവസാനിക്കുകയായി. മനസ്സിൽ അമ്മ മാത്രം. വെളുപ്പാൻകാലമായി. ഭജന മുറുകുന്നു. ദ്രുതവും ചടുലവുമായ താളക്രമം. ശംഖനാദം, താളാനുസാരിയായ മണി മുഴക്കം. കൈനിറയെ പൂക്കളുമായി മന്ദഹാസം പൂണ്ടു ലാസ്യലയഭാവത്തിൽ മന്ദം ആടിയനങ്ങി അമ്മ എല്ലാവരെയും മാറിമാറി നോക്കിനില്ക്കുന്നു. ഗംഭീരനാദധാര… “തെളിഞ്ഞു മാഞ്ഞിടുന്ന ചിത്രജാലമായ സൃഷ്ടിയിൽ… അംബ നിന്നെ ഞാൻ മറന്നതെന്റെ കുറ്റമാക്കൊലാ അംബ നിന്നെ വിസ്മരിച്ചു തെറ്റുചെയ്തിടില്ലിനീ…” ഞാൻ ചുറ്റും നോക്കി ഞാൻ മാത്രമല്ല അവിടെയുള്ളവർ ആകമാനം കരയുന്നു. അമ്മയുടെ ഭാവദർശനം അന്നു് അങ്ങനെ അവിടെ പൂർണ്ണമാവുകയാണു്. വാക്കുകളിൽ ഒതുങ്ങാത്ത അനുഭവം. വീട്ടിലെത്തി അനേകദിവസത്തേക്കു് ഉറക്കം വന്നില്ല. ക്ഷമയോടുകൂടിയ വളരെക്കാലത്തെ ചികിത്സവേണ്ടി വരുമെന്നു ഡോക്ടർമാർ പറഞ്ഞ രോഗത്തിനു് ഓരോ ദിവസം പിന്നിടുന്തോറും പ്രകടമായ പുരോഗതി കൈവന്നുകൊണ്ടേയിരുന്നു. മുദ്രമോതിരം നഷ്ടമായ ശകുന്തളയെ ദുഷ്യന്തൻ എങ്ങനെ വിസ്മരിച്ചുവോ, അതുപോലെ, അമ്മയെക്കണ്ട നിമിഷം മുതൽ മദ്യം വേണ്ടാതായി. പതിനേഴു വർഷത്തെ ദുർവൃത്തി അങ്ങനെ അവസാനിച്ചു. മുറുക്കും പുകവലിയും നിന്നു. ഞാൻ ആർത്തിയോടെ നോക്കിയിരുന്ന ബാർഹോട്ടലുകൾ പല നിറങ്ങളിലുള്ള ‘പ്രകാശം’പരത്തിനില്ക്കുന്നതു കാണുമ്പോൾ അക്ഷരാർത്ഥത്തിൽ ഇപ്പോൾ എനിക്കു ചിരിവരും.

 

പിന്നീടു്, അമ്മയുടെ ദർശനത്തിനായി കഴിയുന്ന ദിവസങ്ങളിലെല്ലാം ഓടിയെത്തി. ഒരിക്കൽ ഞാൻ വിചാരിച്ചു. ഞാൻ വള്ളിക്കാവിലെത്തി കാണുന്നതു ശരിക്കും ആരെയാണു്? അമ്മ ആരാണു്? ഒരു അസാധാരണക്കാരി മാത്രമോ; അതോ ദേവിതന്നെയോ. അതിനുത്തരം എനിക്കു് അമ്മതന്നെ തന്നു; സ്വപ്‌നത്തിൽ. എന്റെ മുറിക്കുള്ളിൽ അമ്മ നില്ക്കുന്നു. വെളുത്ത വസ്ത്രം ധരിച്ചിരിക്കുന്നു. പൊടുന്നനെ സിംഹാരൂഢയായി എട്ടു കരങ്ങളിലും ആയുധമേന്തി, സർവ്വാഭരണവിഭൂഷിതയായി അമ്മയിൽനിന്നും ഒരു ദേവി എന്നടുത്തേക്കിറങ്ങി വരുന്നു. എന്റെ മുൻപിൽ വന്നു് എന്നെ നോക്കി നോക്കി സുവർണ്ണവിഗ്രഹമായി പരിണമിക്കുന്നു. അമ്മ സ്വന്തരൂപം കാണിച്ചിരിക്കുന്നു! ഞാൻ ഈ സ്വപ്‌നദർശനത്തെക്കുറിച്ചു് അമ്മയോടു പറയാതിരുന്നു, വളരെക്കാലം. ഒരു ഭാവദർശനത്തിനു ചെന്നപ്പോൾ ഇതു പറഞ്ഞു. “ങ്ഹാ മോനിപ്പോഴാണിതു പറയുന്നേ… ഇനി മോനൊന്നും പേടിക്കാനില്ലല്ലോ.” ഇതായിരുന്നു അമ്മയുടെ പ്രതികരണം.

 

അമ്മയെ കണ്ട മാത്രയിൽ മദ്യപാനംനിന്നതും ശബ്ദം തിരിച്ചു കിട്ടിയതും ജീവിതത്തിലേക്കു മടങ്ങിയതും ഒരിക്കൽ അമ്മയെ ധരിപ്പിച്ചപ്പോൾ അമ്മ ഏറെ സന്തോഷം പ്രകടിപ്പിച്ചു. ഒരിക്കൽ അമ്മ പറഞ്ഞു. “മോൻ എപ്പോഴും ചിരിച്ചുകൊണ്ടേയിരിക്കാവൂ.” “അതെങ്ങനെ സാധിക്കുമമ്മാ?” “അതിനല്ലേ മക്കൾക്കമ്മയുള്ളതു്.” ഈരേഴുപതിനാലു ലോകങ്ങൾക്കകത്തു് ഇങ്ങനെയൊരു ഉറപ്പു വേറെ ആർക്കാണു തരുവാൻ സാധിക്കുക. “ചിരിച്ചു കൊണ്ടേയിരിക്കണം” ആ വാക്കുകളുടെ ‘ഡയമെൻഷ്‌നൽ ഇഫക്ട്’ എത്ര വലുതാണെന്നു ഞാൻ ഇപ്പോൾ അറിയുന്നു. നാലഞ്ചാഴ്ച കഴിഞ്ഞു് അമ്മ വീണ്ടും എന്നോടു പറയുന്നു, “കള്ളക്കുട്ടാ, മുത്തുമോനേ ചിരിയുടെ കാര്യം!” ഞാൻ ചിരിച്ചുകൊണ്ടേയിരിക്കണം, അതാണമ്മയ്ക്കു വേണ്ടതു്; മനസ്സിന്റെ തെളിമ! ഞാനിതറിയുമ്പോൾ ഞാനറിയാതെതന്നെ എന്റെ മിഴികൾ ജലാർദ്രങ്ങളാകുന്നു; ‘അമ്മേ ഭഗവതീ എന്റെ ദൈവമേ’ ഉള്ളു പിടഞ്ഞു് അറിയാതെ എഴുതിപ്പോകുന്നു. “എന്തേ ഞാൻ നറുപുഞ്ചിരിയുടെ സ്നേഹനിലാവിലിരിക്കാൻ, എന്തേ ഞാനീ നീലജ്ജ്വാലയിലെന്നെ യുരുക്കിയെടുക്കാൻ എന്തേ വൈകിപ്പോയി!”

 

ഐ.ബി. മന്മഥൻ

More to explorer

കാൽച്ചോട്ടിൽ സ്വാമി തുരീയാമൃതാമൃതാനന്ദ പുരി

മുന്നമൊരായിരം ജന്മമെടുത്തു നീ മന്നിതിൽ ധർമ്മരഥം തെളിച്ചു…; നിൻശ്വേതവസ്ത്രാഞ്ചലത്തിൽ പിടിച്ചു ഞാൻ അന്നൊക്കെ നിന്നെ അനുഗമിച്ചു. കൊഞ്ചിക്കുഴഞ്ഞും കുണുങ്ങിക്കരഞ്ഞും പിണങ്ങിപ്പിരിഞ്ഞും കരം പിടിച്ചും ഇന്നും നിൻ കാല്ക്കൽ വലംവച്ചിഴയും ഇളംകുരുന്നാണിവനമ്മേ.

വിശ്വപ്രേമത്തിന്റെ അമൃതശാന്തി

ആധുനികലോകം മൂന്നാമതും ഒരു ലോകമഹായുദ്ധത്തിന്റെ നിഴലിൽ വന്നുപ്പെട്ടിരിക്കുകയാണു്. മൂന്നാമതൊരു യുദ്ധമുണ്ടാകുകയാണെങ്കിൽ നാലാമത്തെ യുദ്ധം പാറക്കഷ്ണങ്ങൾകൊണ്ടായിരിക്കും എന്നു പ്രവചിച്ചതു ശാസ്ത്രജ്ഞനായ ആൽബർട്ടു് ഐൻസ്റ്റീനാണു്. ഈ ശാസ്ത്രമൊഴിയെ തരണം ചെയ്യാനാണു പില്ക്കാല മഹാത്മാക്കൾ

അമ്മയുടെ സന്ദേശം

മക്കളേ, വാക്കു് അഗ്നിപോലെയാണു്. ചൂടും പ്രകാശവുമാണു് അഗ്നിയുടെ സ്വഭാവം. നമ്മുടെ വാക്കും അതുപോലെയാകണം. അതു കേൾക്കുന്നവർക്കു് അറിവും സന്തോഷവും ലഭിക്കണം, അതു് അവരെ ശ്രേയസ്സിലേക്കു നയിക്കണം. എന്നാൽ, ഈ രീതിയിൽ