maturvani-logo-final-version

യുവാക്കളുടെ ജീവിതധന്യതയ്ക്കു് ആദ്ധ്യാത്മികമൂല്യങ്ങളുടെ ആവശ്യകത

Facebook
Twitter
LinkedIn

“മാ കുരു ധനജന യൗവനഗർവ്വം” മനുഷ്യരെല്ലാം മാനവധർമ്മം ആചരി ക്കണമെന്നാണു മതങ്ങൾ പൊതുവിൽ അനുശാസിക്കുന്നതു്. എന്നാൽ സർവ്വസംഹാരക്ഷമതയുടെ മുനമ്പിലിരുന്നു് അഭിമാനിക്കുകയാണു് ആധുനികമനുഷ്യർ. ഭൗതികനേട്ടങ്ങളിൽ അഹങ്കരിക്കുകയും സുഖലോലുപതയുടെ തമസ്സിൽ കിടന്നു ജീവിതായോധനദൗത്യം വിജയപ്രദമാക്കാൻ കഴിയാതെ വിഷമിക്കുന്നതുമായാണു കാണുന്നതു്.

 

അവർ മത്സരബുദ്ധിയോടെ വെട്ടിപ്പിടിച്ചെടുക്കുന്ന ഭൗതികനേട്ടങ്ങൾ തുഷാരബിന്ദുക്കളുടെ ക്ഷണികസൗന്ദര്യംപോലെ പൊള്ളയാണെന്നും അവയിൽ അഹങ്കരിക്കുന്നതു മൗഢ്യമാണെന്നുമുള്ള ശ്രീശങ്കരവചനാമൃതം നമ്മെ വെളിച്ചത്തിലേക്കു നയിക്കേണ്ടതാണു്. മംഗളകരമായിജീവിക്കാൻ ഈ ഭൗതികനേട്ടങ്ങൾകൊണ്ടൊന്നും കഴിയില്ല.

 

തോന്നിയപോലെ ജീവിച്ചു മരിച്ചാൽ മതിയെങ്കിൽ മതത്തെയോ ഈശ്വരനെയോ കുറ്റംപറഞ്ഞിട്ടു കാര്യമില്ല. ആ ശക്തികളെ ആശ്രയിച്ചിട്ടും കാര്യമില്ല. ആദ്യം മാറ്റം വരുത്തേണ്ടതു നമ്മുടെ മനോദൗർബല്യങ്ങൾക്കാണു്. ശത്രു, മനസ്സിലൊളിച്ചിരിക്കുന്ന അഹങ്കാരംതന്നെയാണു്. ഇതാണു സത്യം. ഗുരുലാഭം, ക്ഷേത്രദർശനം, ശാസ്ത്രപഠനം തുടങ്ങിയവയെല്ലാം പ്രയോജനപ്പെടുക അഹങ്കാരമില്ലാത്തവർക്കാണു്. അഹങ്കാരം, സമ്പാദിച്ച സമ്പത്തിനെയും ജനസ്വാധീനത്തെയും യൗവനത്തെയും നിമിഷനേരംകൊണ്ടു തൂത്തെറിയും. ധനത്തിൽ അഹങ്കരിക്കുന്നതു സർവ്വനാശത്തിലേക്കുള്ള രാജപാതയിലൂടെയുള്ള സഞ്ചാരമാണു്. ധനം വരുന്നതിനെക്കാൾ വേഗത്തിൽ പോകും. ഇന്നത്തെ കുബേരൻ നാളത്തെ കുചേലനാകാം. ധനം സമ്പാദിക്കുന്നതിനെക്കാൾ വിഷമമേറിയതാണു് അതു നല്ല മാർഗ്ഗത്തിലൂടെ വിനിയോഗിക്കുകയെന്നതു്.

 

ലോകസുഖങ്ങൾ അനുഭവിക്കുന്നതിനു മാത്രമല്ല മനുഷ്യജീവിതം ലഭിച്ചിട്ടുള്ളതു്. ഇതറിയാൻ ആദ്ധ്യാത്മികമൂല്യങ്ങൾ ഉൾക്കൊള്ളേണ്ടതുണ്ടു്. ലോകസുഖങ്ങൾ മൃഗശരീരത്തിലിരിക്കുന്ന ജീവികൾക്കും ലഭിക്കും. കിട്ടിയതൊന്നും ശാന്തിക്കു് ഉപകരിക്കുന്നില്ലെങ്കിൽ അതിനുള്ള കാരണം അഹങ്കാരംതന്നെയാണു്. ജീവിതധന്യതയ്ക്കാണു പൂർവ്വികർ പരമപ്രാധാന്യം കൊടുത്തിട്ടുള്ളതു്. അതു യൗവനാവസ്ഥയിലിരിക്കുമ്പോൾത്തന്നെ ലഭിച്ചിരിക്കേണ്ടതാണു്. അപ്പോൾ മാത്രമേ പിന്നീടുള്ള അവസ്ഥകളിലും അതെല്ലാം പ്രയോജനപ്പെടുകയുള്ളൂ. ഒരു കാര്യം ഓർക്കുക. സമ്പത്തും അധികാരവും ഐശ്വര്യവും ഉണ്ടാകുമ്പോൾ സ്തുതിപാഠകരെയും സ്നേഹിതരെയും ധാരാളം ലഭിക്കും. അതു ക്ഷണികമാണു്. അതെല്ലാം ക്ഷയിക്കുമ്പോൾ അഥവാ നഷ്ടപ്പെടുമ്പോൾ എല്ലാം നഷ്ടമാവുകയും ചെയ്യും. ജനസ്വാധീനത്തിന്റെ ഗർവ്വിൽ മത്തരായി സാമ്രാജ്യം നഷ്ടപ്പെട്ട ചക്രവർത്തിമാരും വീണുപോയ രാജസിംഹാസനങ്ങളും മന്ത്രിക്കസേരകളും നാം ഇക്കാലത്തുതന്നെ കണ്ടിട്ടുണ്ടു്. അഹങ്കാരത്തിലും ജനപിന്തുണയിലും സ്വാധീനത്തിലും അഹങ്കരിക്കുന്നതു വിനാശകാരണമാണെന്നു് ഈ പാഠങ്ങളിൽനിന്നും നാം പഠിക്കേണ്ടതാണു്. ദളം കൊഴിഞ്ഞുനില്ക്കുന്ന പൂവിനെ നോക്കി ‘ഹാ പുഷ്പമേ’ എന്നു പാടാനേ കവിക്കു കഴിയൂ. വസന്തം കഴിഞ്ഞാൽ ഒരൊറ്റ പൂത്തുമ്പിപോലും പിന്നെ പൂന്തോട്ടത്തിലേക്കു വരില്ല. അതിനാൽ വരാനിരിക്കുന്ന ജീവിതത്തെ കണ്ടുകൊണ്ടാകണം നാം യൗവനം കഴിക്കേണ്ടതു്. അങ്ങനെയാകുമ്പോൾ ജീവിതം സുന്ദരമാകും.

 

അർത്ഥവത്താകും. യൗവനത്തിന്റെ സമൃദ്ധിയിൽ അഹങ്കരിക്കാതെ ജീവിക്കുകയെന്ന ഈ ശങ്കരവചനാമൃതം നാം വീണ്ടുംവീണ്ടും ഓർക്കു ന്തു നല്ലതാണു്. മനുഷ്യത്വവും മഹാപുരുഷസംശ്രയവും നേടി ലഭിക്കുന്ന ജ്ഞാനത്താൽ ഈ അഹങ്കാരത്തെ കീഴ്‌പ്പെടുത്താം. അല്ലെങ്കിൽ നമ്മുടെ കർമ്മങ്ങൾ നമ്മെത്തന്നെ ഞെരിച്ചുതുടങ്ങും. നിത്യജീവിതത്തിലെ ദൈനംദിനകർമ്മങ്ങളിൽനിന്നു വേണം ഈ പാഠങ്ങളെല്ലാം പഠിക്കാൻ. ഈ പാഠം ഹൃദിസ്ഥമാക്കുക. ഓരോ കർമ്മവും തനിക്കും അതിനെക്കാളേറെ ലോകത്തിനും ഉപകാരപ്രദമാകണം. “അറിവുകൊണ്ടു നേടണം അഖിലബന്ധമോചനം അതിനുവേണ്ടി ആവതൊക്കെ നമ്മളിന്നു ചെയ്യണം” ഈ മഹദ്വചനത്തിന്റെ സാരാർത്ഥം ഭാരതീയയുവാക്കൾ മനസ്സിലാക്കിയിരിക്കേണ്ടതാണു്. സ്വസ്വരൂപത്തിന്റെ ദിവ്യതയെക്കുറിച്ചു യാഥാർത്ഥ്യബോധമുണ്ടാകുമ്പോൾ അഹങ്കാരവും കൂട്ടാളികളും നിഷ്പ്രഭമായി ഭവിക്കും. അഹങ്കാരം ഹൃദയത്തിലെ നന്മകളെയെല്ലാം കവർന്നെടുക്കുന്ന കള്ളനാണു്. ഇരുതലയുള്ള ശത്രുവാണവൻ. അടിച്ചുപൊളിച്ചു ജീവിക്കാനൊരുങ്ങുന്നവരും ആദ്ധ്യാത്മികമൂല്യങ്ങളെ കാറ്റിൽ പറത്തുന്നവരും ഈ ശത്രുവിന്റെ പിടിയിൽപ്പെടുകതന്നെ ചെയ്യും. അവരുടെ മനസ്സിനെയാണു് അവൻ വേഗം തന്റെ പിടിയിലാക്കുക. എന്തെല്ലാം ദുര്യോഗങ്ങളാണു പിന്നീടു് അവർക്കു വന്നുചേരുകയെന്നു പറയുക വയ്യ. പ്രേമം, ഒളിച്ചോട്ടം, ദുശ്ശീലങ്ങൾ തുടങ്ങി നാനാവിധമായ പീഡാനുഭവങ്ങളാണു പിന്നീടു് അവർക്കുണ്ടാവുക. മനസ്സും അഹങ്കാരത്തിന്റെ ദ്വിമുഖങ്ങളും കൂടി അവന്റെ ജീവിതായോധനം നരകതുല്യമാക്കുന്നു. ഇതൊന്നു തിരിച്ചറിയേണ്ടേ? ജീവിതോത്കർഷത്തിനുള്ള ജീവിതമാർഗ്ഗം കണ്ടെത്തേണ്ടതില്ലേ? തിരിഞ്ഞുനില്ക്കുക… പോരാടുക! ഇതാണു മഹാത്മാക്കൾ നല്കുന്ന മാർഗ്ഗോപദേശം. ആദ്ധ്യാത്മികമൂല്യങ്ങളെയാണു് ഇതിനുള്ള ആയുധമായി നിർദ്ദേശിച്ചിട്ടുള്ളതു്. സ്വന്തം ദൗർബല്യങ്ങളെ എങ്ങനെ ദൂരീകരിക്കാം, ഇതാണു് ഓരോ യുവാവും ആദ്യം ചിന്തിക്കേണ്ടതു്. ഇതു് അടിപൊളി ജീവിതമല്ല. ഒരു പ്രയോജനവുമില്ലാത്ത ആ വഴി എന്തിനു സ്വീകരിക്കണം? ഇതു് ആത്മവികാസത്തിന്റെ വഴിയാണു്. ലോകമല്ല, ആദ്യം അവനവൻതന്നെ നന്നാവുക. ഇതിനുള്ള പ്രതിബന്ധം അവനവനിലുള്ള അഹങ്കാരംതന്നെയാണു്. ഈ ശത്രു കാമനയുടെ രൂപത്തിലോ അഹങ്കാരത്തിന്റെ തനി രൂപത്തിലോ ആയിരിക്കും വാതില്ക്കൽ നില്ക്കുക. അതിന്റെ പിടിയിൽനിന്നും രക്ഷപ്പെടുക ദുർല്ലഭം ചില പുണ്യാത്മാക്കൾ മാത്രമത്രേ! ഒരാളുടെ അഹങ്കാരം നശിക്കുന്ന ദിക്കിൽനിന്നാണു ശുഭാപ്തിവിശ്വാസം നാമ്പെടുക്കുന്നതു്. അപ്പോൾ മുതൽ പ്രശ്നങ്ങൾക്കെല്ലാം ഒരാശ്വാസം കണ്ടുതുടങ്ങും. സഹനശക്തി മനസ്സിൽ കൈവരും. ഒന്നിനും സമയമില്ലാത്തവരാണു പലരും.

 

സമയത്തോടൊപ്പം നഷ്ടപ്പെടുന്ന ആയുസ്സിനെക്കുറിച്ചു ചിന്തിക്കുന്നേയില്ല. ബാല്യവും യൗവനവുമാണു ജീവിതമൂല്യങ്ങൾ അത്യധികം പാലിച്ചു് ഉറപ്പിക്കേണ്ട കാലം. അക്കാലത്തുജീവിതത്തിലെ ഏതു സാഹചര്യത്തിലും തകരാത്ത മനസ്സിനെയാണു നാം വളർത്തിയെടുക്കേണ്ടതു്. ജീവിതമൂല്യങ്ങൾ പാലിച്ചാൽ മാത്രമേ ഇതു സാദ്ധ്യമാവുകയുള്ളൂ. അതിനു ഹൃദയത്തിൽ ഗർവ്വല്ല ശാന്തിയാണു് ആവശ്യം. ശാന്തിയുള്ള മനസ്സിനു മാത്രമേ സാഹചര്യങ്ങളോടു പൊരുത്തപ്പെട്ടു ജീവിക്കാനും കഴിയൂ. ഇതിനായി ഗീത പഠിക്കാം. നിയമേന സഹസ്രനാമം ജപിക്കാം. ധ്യാനിക്കാം. മനസ്സിനെ സജ്ജനസംഗത്തിലേക്കു നയിക്കാം. ഉള്ളതെന്തായാലും പങ്കിട്ടനുഭവിക്കാനുള്ള സ്വഭാവത്തെ വളർത്തിയെടുക്കാം. ഈവിധ ജീവിതമൂല്യങ്ങളെ ആശ്രയിക്കാത്ത ജീവിതം കഷ്ടമാണു്! എല്ലാം അറിഞ്ഞിട്ടും പിന്തിരിയുന്നില്ലെങ്കിൽ പിന്നെ ആരെന്തു പറഞ്ഞിട്ടെന്തു കാര്യം? ജീവിതത്തെ ഒരു ആദ്ധ്യാത്മിക തീർത്ഥയാത്രയാക്കാൻ കഴിയുന്നവർ ഭാഗ്യവാന്മാരാണു്. അതിനാദ്യം വേണ്ടതു ഗുരുഭക്തിയാണു്.

 

ഗുരുവിൽ ഭക്തിയും ഗുരുവാക്യത്തിൽ ശ്രദ്ധയുമില്ലാത്തവൻ അന്ധനും ബധിരനുമായ യാത്രക്കാരനെപ്പോലെ വഴിയിൽ കിടക്കുകയേയുള്ളൂ എന്നു മനസ്സിലാക്കുക. ജീവിതം ധന്യമാക്കി ലക്ഷ്യത്തെത്താനുള്ള പരിശ്രമം ആവിധം നിഷ്ഫലമാകാനിടവരരുതു്. ഏറ്റവും മെച്ചപ്പെട്ട നേട്ടം കൈവരിക്കാനാണു മനുഷ്യജീവിതം. അഹങ്കാരബാധയാൽ ലക്ഷ്യം നഷ്ടപ്പെടരുതു്. ‘ഉത്തിഷ്ഠത! ജാഗ്രത!’ ഭാരതത്തിനു് ഇന്നു് ആവശ്യം ലക്ഷ്യബോധവും ആരോഗ്യവും സത്സ്വഭാവവുമുള്ള ഒരു യുവതലമുറയെയാണു്. അതിനായി അഹങ്കാരലേശമില്ലാതെ നമുക്കൊരുമിച്ചു പ്രാർത്ഥിക്കാം. “ലോകാഃ സമസ്താഃ സുഖിനോ ഭവന്തു ഓം തത് സത് ശാന്തിഃ ശാന്തിഃ ശാന്തിഃ”

 

സ്വാമി വേദാനന്ദ സരസ്വതി

More to explorer

കാൽച്ചോട്ടിൽ സ്വാമി തുരീയാമൃതാമൃതാനന്ദ പുരി

മുന്നമൊരായിരം ജന്മമെടുത്തു നീ മന്നിതിൽ ധർമ്മരഥം തെളിച്ചു…; നിൻശ്വേതവസ്ത്രാഞ്ചലത്തിൽ പിടിച്ചു ഞാൻ അന്നൊക്കെ നിന്നെ അനുഗമിച്ചു. കൊഞ്ചിക്കുഴഞ്ഞും കുണുങ്ങിക്കരഞ്ഞും പിണങ്ങിപ്പിരിഞ്ഞും കരം പിടിച്ചും ഇന്നും നിൻ കാല്ക്കൽ വലംവച്ചിഴയും ഇളംകുരുന്നാണിവനമ്മേ.

വിശ്വപ്രേമത്തിന്റെ അമൃതശാന്തി

ആധുനികലോകം മൂന്നാമതും ഒരു ലോകമഹായുദ്ധത്തിന്റെ നിഴലിൽ വന്നുപ്പെട്ടിരിക്കുകയാണു്. മൂന്നാമതൊരു യുദ്ധമുണ്ടാകുകയാണെങ്കിൽ നാലാമത്തെ യുദ്ധം പാറക്കഷ്ണങ്ങൾകൊണ്ടായിരിക്കും എന്നു പ്രവചിച്ചതു ശാസ്ത്രജ്ഞനായ ആൽബർട്ടു് ഐൻസ്റ്റീനാണു്. ഈ ശാസ്ത്രമൊഴിയെ തരണം ചെയ്യാനാണു പില്ക്കാല മഹാത്മാക്കൾ

അമ്മയുടെ സന്ദേശം

മക്കളേ, വാക്കു് അഗ്നിപോലെയാണു്. ചൂടും പ്രകാശവുമാണു് അഗ്നിയുടെ സ്വഭാവം. നമ്മുടെ വാക്കും അതുപോലെയാകണം. അതു കേൾക്കുന്നവർക്കു് അറിവും സന്തോഷവും ലഭിക്കണം, അതു് അവരെ ശ്രേയസ്സിലേക്കു നയിക്കണം. എന്നാൽ, ഈ രീതിയിൽ