Your cart is currently empty!
Day: July 2, 2023
-

കാൽച്ചോട്ടിൽ സ്വാമി തുരീയാമൃതാമൃതാനന്ദ പുരി
മുന്നമൊരായിരം ജന്മമെടുത്തു നീ മന്നിതിൽ ധർമ്മരഥം തെളിച്ചു…; നിൻശ്വേതവസ്ത്രാഞ്ചലത്തിൽ പിടിച്ചു ഞാൻ അന്നൊക്കെ നിന്നെ അനുഗമിച്ചു. കൊഞ്ചിക്കുഴഞ്ഞും കുണുങ്ങിക്കരഞ്ഞും പിണങ്ങിപ്പിരിഞ്ഞും കരം പിടിച്ചും ഇന്നും നിൻ കാല്ക്കൽ വലംവച്ചിഴയും ഇളംകുരുന്നാണിവനമ്മേ.
സ്നേഹമൃദൂഷ്മള സാരസല്ലാപങ്ങൾ ചേതസ്സിലാനന്ദനിർവൃതിധാരകൾ ജ്ഞാനാർക്കഭാസ്വൽപ്രഭാതം തെളിപ്പു നിൻ തൂമന്ദഹാസാനനം മാനസത്തിൽ. മാതൃവാത്സല്യത്തിൻ മാർദ്ദവലാളനം ഈറൻനിലാവുപോലുള്ളം തഴുകവേ ആയിരം നെയ്ത്തിരി നാളങ്ങളാൽ നിന്നെ ആരാധനം ചെയ്‌വൂ സാദരം ഞാൻ സദാ. തേനൂറുമുമ്മയും സ്നേഹവാത്സല്യവും ഓമൽക്കിടാങ്ങൾക്കുണർവ്വു വർഷിക്കെ—നിൻ കാരുണ്യപീയൂഷലോലനേത്രങ്ങളിൽ ലോകം കുളിർത്തുനില്ക്കുന്നു നിരന്തരം.
-

വിശ്വപ്രേമത്തിന്റെ അമൃതശാന്തി
ആധുനികലോകം മൂന്നാമതും ഒരു ലോകമഹായുദ്ധത്തിന്റെ നിഴലിൽ വന്നുപ്പെട്ടിരിക്കുകയാണു്. മൂന്നാമതൊരു യുദ്ധമുണ്ടാകുകയാണെങ്കിൽ നാലാമത്തെ യുദ്ധം പാറക്കഷ്ണങ്ങൾകൊണ്ടായിരിക്കും എന്നു പ്രവചിച്ചതു ശാസ്ത്രജ്ഞനായ ആൽബർട്ടു് ഐൻസ്റ്റീനാണു്. ഈ ശാസ്ത്രമൊഴിയെ തരണം ചെയ്യാനാണു പില്ക്കാല മഹാത്മാക്കൾ ശ്രമിച്ചതു്. “The contemporary situation is pregnant with great possibilities, enormous dangers, and immeasurable rewards.” It may be the end by destroying itself, or its spiritual energy may resurrect, ushering in a new era in which this world will become a true home for humanity.” – (Belief restoration)
ഭാരതീയദർശനത്തിന്റെ ലോകാചാര്യനായ ഡോ. എസ്. രാധാകൃഷ്ണന്റെ ഈ വാക്കുകൾക്കുമുണ്ടു പ്രവചനസ്വഭാവം. യാന്ത്രികസംസ്‌കാരത്തിന്റെ വ്യാപ്തിയോടുകൂടിയാണു ലോകജീവിതം ഏകത്വത്തിൽനിന്നു നാനാത്വത്തിലേക്കുള്ള പ്രയാണമാരംഭിച്ചതു്. അതോടെ ‘ഇദം ന മമ’ എന്ന ത്യാഗമന്ത്രം ‘ഇദം മമ’ എന്ന ഭോഗതന്ത്രമായി മാറിക്കഴിഞ്ഞു. ലോകത്തിനു നിരുപാധികസ്നേഹത്തിന്റെ തിരിച്ചറിവുണ്ടാക്കുക എന്നതു് ഒരു വെല്ലുവിളിയാണെന്നു മനസ്സിലാക്കുകയും തളരാതെ മാനവികതയുടെ ഏകീകരണത്തിനുവേണ്ടി യത്‌നിക്കുകയും ചെയ്യുന്ന ഒരു മഹാത്മാവു് ഇവിടെ അനിവാര്യമാണു്. ഭാരതത്തിന്റെ ചിരന്തനമായ ഭൂതകാലപാരമ്പര്യബോധത്തിൽനിന്നു തപസ്സുചെയ്തു ഉദാരതയുടെ പൂർണ്ണതയിലെത്തിയ ഒരു മഹാത്മാവുണ്ടായി ഈ ലോകത്തു് ആധുനികകാലത്തു്, ഈ മലയാളനാട്ടിലെ ഒരു കുഗ്രാമത്തിൽനിന്നു്! ആ സംരക്ഷകചൈതന്യമാണു മാതാ അമൃതാനന്ദമയീദേവി.വിനാശത്തിന്റെ വക്കത്തുകിടക്കുന്ന പുതിയ ലോകത്തെ വിവേകത്തിന്റെ മഹാസ്വപ്നങ്ങളിലേക്കു കൺമിഴിപ്പിക്കാനാണു് അമ്മ നിരന്തരമായി ലോകപര്യടനങ്ങൾ നടത്തുന്നതു്. 1987-ൽ ആരംഭിച്ച ഈ പര്യടനങ്ങൾ എത്രത്തോളം സഫലമാണെന്നതിന്റെ പ്രത്യക്ഷനിദർശനമാണു് 2003-ൽ നാം കണ്ടതു്. അന്നു് ‘അമൃതവർഷം50’ ആഘോഷിച്ചതു 191 രാജ്യങ്ങളുടെ പ്രാതിനിധ്യത്തോടെയായിരുന്നു. ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്നുമുള്ള ആത്മീയമതനായകന്മാർ കൊച്ചിയിലൊത്തുകൂടി. ലോകസമാധാനത്തിന്റെയും സമന്വയചിന്തയുടെയും യജ്ഞമാണു് അവിടെ നടന്നതു്.
വിശ്വശാന്തിയുടെ ലയമാധുര്യത്തിനായി മതങ്ങൾ സമാശ്ലേഷിച്ചു. ഈ ദൗത്യത്തിന്റെ തുടർച്ചയാണു് ഇന്നും അമ്മ വിശ്വഗതമായി നടത്തിക്കൊണ്ടിരിക്കുന്ന പര്യടനങ്ങൾ.
അമ്മയുടെ പര്യടനങ്ങളെ മൂന്നു വിഭാഗത്തിൽ പെടുത്താവുന്നതാണു്. ഒന്നു കേരളീയം. രണ്ടു ഭാരതീയം.
മൂന്നു് അന്തർദ്ദേശീയം. മലയാളത്തിന്റെ മണ്ണിൽ വേരൂന്നി ഭാരതഭൂഖണ്ഡമാകെ തടിയും ശാഖിയും നിവർത്തി ലോകസാകല്യത്തിലേക്കു പടർന്നു വിതതവിശാലമാകുന്ന ഒരു മഹാവൃക്ഷത്തിന്റെ പ്രതീതിയാണു് അമ്മയുടെ ലോകപര്യടനങ്ങൾ സൃഷ്ടിക്കുന്നതു്.
വിശ്വമാനവരാശിക്കൊട്ടാകെ പൂവും കായും സമൃദ്ധമായി കൊടുക്കുന്ന ഒരു മഹാവൃക്ഷം! അമ്മയുടെ ലോകപര്യടനത്തിനു മതമോ ജാതിയോ വർഗ്ഗമോ ഭാഷയോ ഒന്നും തടസ്സമാകുന്നില്ല. അതിന്നു് ഇപ്പറഞ്ഞവയെല്ലാം ഒന്നിലൊതുങ്ങുകയാണു് വിശ്വപ്രേമത്തിൽ! ജപ്പാനിലും ജർമ്മനിയിലും അമേരിക്കയിലും മറ്റേതന്യരാജ്യങ്ങളിലും അമ്മയ്ക്കു് ഒന്നേ വിതയ്ക്കാനുള്ളൂ. ഭാരതത്തിന്റെ അക്ഷയമായ ഈ അമൃതശാന്തി.അമ്മ എന്തിനാണു പര്യടനങ്ങൾക്കിറങ്ങുന്നതു്?
ഒരിടത്തു സ്വസ്ഥമായിരുന്നാൽപ്പോരേ? ഇങ്ങനെ ചോദിക്കുന്നവരുണ്ടാകാം. എന്നാൽ ആശയപ്രചരണത്തിനു വ്യക്തിഗതവും സമൂഹഗതവുമായ രണ്ടു വഴികളുണ്ടു്.
മക്കൾ അമ്മയെത്തേടി എത്തുന്നതും അമ്മ മക്കളെ തേടി എത്തുന്നതും. പാരസ്പര്യത്തിന്റെ രണ്ടു മുഖങ്ങളാണു്.
സ്ഥലകാലരാശികളെ അതിലംഘിക്കുന്ന തേജസ്സിന്റെ പരിക്രമണമാണതു്. സനാതനധർമ്മത്തിലധിഷ്ഠിതമായ മാനവികതയെ ഏകലക്ഷ്യമാക്കുമ്പോൾ സമാധാനപ്രചരണത്തിനുള്ള ഏകമാർഗ്ഗവും ഇത്തരം ലോകപര്യടനങ്ങൾതന്നെയാകുന്നു. ഇതെഴുതുമ്പോൾ അമ്മയുടെ വിശ്വഗതങ്ങളായ പല പ്രഭാഷണങ്ങളുടെയും അലയൊലി എന്റെ മനസ്സിലുണ്ടു്. 1993 സെപ്തംബർ മൂന്നാം തീയതി ചിക്കാഗോവിൽ നടന്ന വിശ്വമതമഹാസമ്മേളനത്തിൽവച്ചു് അമ്മ പറഞ്ഞു, “മനുഷ്യനെ ഈശ്വരനാക്കുക ഇതാണു മതത്തിന്റെ, സനാതനധർമ്മത്തിന്റെ ലക്ഷ്യം. ഹൃദയവും ഹൃദയത്തിന്റെ ഭാവങ്ങളും നമുക്കു നഷ്ടപ്പെട്ടിരിക്കുന്നു.
നാം മറന്നുപോയ മതത്തിന്റെ ഭാഷ കാരുണ്യത്തിന്റെ ഭാഷയാണു്. മതം പഠിപ്പിക്കുന്ന സ്നേഹത്തിന്റെയും പരസ്പരവിശ്വാസത്തിന്റെയും ഭാഷ നമ്മൾ മറന്നുപോയിരിക്കുന്നു.” 1893-ൽ ഒരു ശതവർഷം മുൻപു്, ഇതേ ചിക്കാഗോവിൽ വച്ചാണു സ്വാമി വിവേകാനന്ദനും വിശ്വമതസമന്വയത്തിനുവേണ്ടി ലോകജനതയെ ആഹ്വാനം ചെയ്തതു്. ആ പാരമ്പര്യത്തിന്റെ തുടർച്ചയെന്നോണം അമ്മ തുടർന്നു, “മക്കളേ, നിങ്ങൾ നിങ്ങളിലെ അനന്തശക്തിയെക്കുറിച്ചു ബോധവാന്മാരാകൂ. നിങ്ങൾ ഭയംകൊണ്ടു വിറയ്ക്കേണ്ട ആട്ടിൻക്കുട്ടികളല്ല. തേജസ്സും ഗാംഭീര്യവുമുള്ള സിംഹക്കുട്ടികളാണു്. വിശ്വം നിയന്ത്രിക്കുന്ന മഹാശക്തിയാണു്.”പിന്നീടു് 1995-ൽ ഐക്യരാഷ്ട്രസഭയുടെ 50-ാം വാർഷികത്തോടനുബന്ധിച്ചുനടന്ന അന്തർമ്മതസമ്മേളനത്തിലും രണ്ടായിരത്തിൽ ലോകസമാധാന ഉച്ചകോടിയിലും 2005-ൽ ന്യൂയോർക്കിൽവച്ചു നടന്ന സമ്മേളനത്തിലും മറ്റും അമ്മയുടെ അരുൾമൊഴികളിൽ മുഴങ്ങിയതു മാനവമഹാമൈത്രിയുടെ സന്ദേശമായിരുന്നു. “ഒരു തുള്ളി വെള്ളം നദിയാകില്ല. അതു് ഒഴുകുകയുമില്ല. പലതുള്ളികൾ ഒരുമിച്ചു ചേരുമ്പോഴാണു് അതു നദിയായി ഒഴുകുന്നതു്.
അതുപോലെ, മനുഷ്യമനസ്സുകളുടെ ഉള്ളിലുണരുന്ന സ്നേഹത്തിലൂടെ മാത്രമേ ഹൃദയങ്ങൾ ഒന്നിച്ചൊഴുകൂ.
അതിലൂടെ മാത്രമേ ഐക്യവും ശാന്തിയുമുണ്ടാകൂ.”
ലോകസാമൂഹ്യദുർനിയമങ്ങളെ സ്നേഹസുന്ദരപാതയിലൂടെ നികത്താനുള്ള അമ്മയുടെ ദൗത്യത്തിനു വേഗം കൂട്ടുന്നതാവട്ടെ മക്കളുടെയും സമർപ്പണബോധം.പൊഫ. മേലേത്തു് ചന്ദ്രശേഖരൻ
-

അമ്മയുടെ സന്ദേശം
മക്കളേ, വാക്കു് അഗ്നിപോലെയാണു്. ചൂടും പ്രകാശവുമാണു് അഗ്നിയുടെ സ്വഭാവം. നമ്മുടെ വാക്കും അതുപോലെയാകണം. അതു കേൾക്കുന്നവർക്കു് അറിവും സന്തോഷവും ലഭിക്കണം, അതു് അവരെ ശ്രേയസ്സിലേക്കു നയിക്കണം. എന്നാൽ, ഈ രീതിയിൽ നല്ല വാക്കുകൾ പറയുകയും ശ്രദ്ധയോടെ കേൾക്കുകയും ചെയ്യുന്നവർ ഇന്നു ചുരുക്കമാണു്. നമ്മളിൽ പലരുടെയും വാക്കുകൾ നനഞ്ഞ വിറകുപോലെയോ വാഴപ്പിണ്ടിപോലെയോ ആണു്. അതിൽനിന്നു പുക മാത്രമേ കിട്ടുകയുള്ളൂ. കേൾക്കുന്നവരിൽ വെറുപ്പും വിദ്വേഷവും മാത്രമാണു് അതുണ്ടാക്കുന്നതു്. ചിലർക്കു സ്വന്തം മഹിമകൾ മറ്റുള്ളവരെ പറഞ്ഞു കേൾപ്പിക്കാൻ പ്രത്യേക താത്പര്യമാണു്. അതു കേൾക്കുമ്പോൾ അവരോടു കൂടുതൽ ബഹുമാനം തോന്നുമെന്നാണു് അവർ കരുതുന്നതു്. എന്നാൽ അങ്ങനെ ചെയ്യുന്നതുവഴി സത്യത്തിൽ ഉള്ള ബഹുമാനംകൂടി നഷ്ടപ്പെടുകയാണു ചെയ്യുന്നതു്. മറ്റുള്ളവരുടെ കണ്ണിൽ അവർ സ്വയം പരിഹാസപാത്രമായി തീരുകയാണു്.
മിഥ്യാഭിമാനത്തിൽനിന്നാണു് ആത്മപ്രശംസ ഉണ്ടാകുന്നതു്. പരനിന്ദയാകട്ടെ പ്രത്യക്ഷത്തിൽത്തന്നെ ഹിംസയുമാണു്. കേൾക്കുന്നവരിൽ അതുണ്ടാക്കുന്ന വേദന ചെറുതല്ല. പ്രത്യേകിച്ചും നിന്ദിക്കപ്പെടുന്നവർ പ്രായംകൊണ്ടോ സ്ഥാനംകൊണ്ടോ നമ്മുടെ ആദരവു് അർഹിക്കുന്നവരാണെങ്കിൽ അതിന്റെ ദോഷം കൂടുതലാണു്. അവരുടെ വേദന നമുക്കു പ്രാരബ്ധദുഃഖമായി അനുഭവിക്കേണ്ടിവരും. പരനിന്ദയും ആത്മപ്രശംസയും നമ്മളെ എത്രമാത്രം അധഃപതിപ്പിക്കുന്നു എന്നു വ്യക്തമാക്കുന്ന ഒരു സന്ദർഭം മഹാഭാരതത്തിൽ നമുക്കു കാണാം. മഹാഭാരത യുദ്ധസമയത്തു്, കർണ്ണനുമായുള്ള യുദ്ധത്തിന്റെ ആദ്യദിവസം കർണ്ണനെ വധിക്കാൻ അർജ്ജുനനു സാധിച്ചില്ല. വൈകുന്നേരം ശിബിരത്തിലെത്തിയ അർജ്ജുനനോടു യുധിഷ്ഠിരൻ പറഞ്ഞു, “കർണ്ണനെ കൊല്ലുമെന്നു നീ വീരവാദം മുഴക്കിയിരുന്നല്ലോ. എന്നിട്ടിപ്പോൾ എന്തുപറ്റി? കർണ്ണനെ കൊല്ലാൻ സാധിക്കാത്ത സ്ഥിതിക്കു് ഇനി നിനക്കു് എന്തിനാണീ ഗാണ്ഡീവം? അതങ്ങു വലിച്ചെറിഞ്ഞേക്കൂ.” ഇതു കേട്ടു് അർജ്ജുനൻ ദേഷ്യംകൊണ്ടു തിളച്ചു. അർജ്ജുനനു് ഒരു പ്രതിജ്ഞയുണ്ടു്, ഗാണ്ഡീവത്തെ ആരെങ്കിലും നിന്ദിച്ചാൽ അയാളെ കൊല്ലുമെന്നു്. ഗാണ്ഡീവത്തെ നിന്ദിച്ചതു കേട്ട അർജ്ജുനൻ പെട്ടെന്നു വാളൂരി യുധിഷ്ഠിരനെ കൊല്ലാനായി ഭാവിച്ചു.
അപ്പോൾ ശ്രീകൃഷ്ണഭഗവാൻ പറഞ്ഞു, “അർജ്ജുനാ, നില്ക്കൂ. ഗാണ്ഡീവത്തെ നിന്ദിച്ചവനെ വധിക്കുമെന്നു നീ പ്രതിജ്ഞയെടുത്തു എന്നതു സത്യംതന്നെ. എന്നാൽ, അതിനു യുധിഷ്ഠിരനെ കൊല്ലണമെന്നില്ല. മറ്റൊരു രീതിയിൽ ആ പ്രതിജ്ഞ നിനക്കു നിറവേറ്റാം. യുധിഷ്ഠിരൻ നിന്റെ ജ്യേഷ്ഠനാണു്. ജ്യേഷ്ഠനെ നിന്ദിക്കുന്നതു വധിക്കുന്നതിനു സമമാണു്. അതുകൊണ്ടു യുധിഷ്ഠിരനെ നിന്ദിക്കുക. അപ്പോൾ നിന്റെ പ്രതിജ്ഞ സഫലമാകുകയും ചെയ്യും.” അതുകേട്ടു് അർജ്ജുനൻ യുധിഷ്ഠിരനെ കഠിനമായി നിന്ദിച്ചു. കുറച്ചുകഴിഞ്ഞാണു് അർജ്ജുനനു സ്ഥലകാലബോധം വന്നതു്. കുറ്റബോധംകൊണ്ടു് അർജ്ജുനൻ ഉരുകി. “പിതൃതുല്യനായ ജ്യേഷ്ഠനെ ഞാൻ ദേഷ്യപ്പെട്ടു ചീത്ത വിളിച്ചല്ലോ, നീചമായി നിന്ദിച്ചല്ലോ. ഈ കൊടുംപാപത്തിനു് ആത്മഹത്യയല്ലാതെ മറ്റെന്തു പ്രായശ്ചിത്തമാണുള്ളതു്?” ഇങ്ങനെ ചിന്തിച്ചു് അർജ്ജുനൻ ആത്മഹത്യചെയ്യാൻ തീരുമാനിച്ചു. തീയിൽ ചാടി മരിക്കാൻ തയ്യാറെടുത്തു. വീണ്ടും അർജ്ജുനനെ തടഞ്ഞുകൊണ്ടു ഭഗവാൻ പറഞ്ഞു, “അർജ്ജുനാ, ആത്മഹത്യ ചെയ്യേണ്ട കാര്യമില്ല; ഒരുപായമുണ്ടു്. സ്വയം പ്രശംസിക്കുക. ആത്മപ്രശംസ ആത്മഹത്യയ്ക്കു തുല്യമാണു്.” ഇതുകേട്ടു് അർജ്ജുനൻ സ്വന്തം ഗുണഗണങ്ങൾ എണ്ണിയെണ്ണി പറഞ്ഞു് ആത്മഹത്യ ചെയ്യുന്നതിൽനിന്നും പിന്തിരിഞ്ഞു.
അന്യരെ നിന്ദിക്കുകയും സ്വയം പ്രശംസിക്കുകയും ചെയ്യുമ്പോൾ നമ്മൾ എത്രമാത്രം അധഃപതിക്കുന്നുവെന്ന സത്യമാണു് ഈ കഥയിൽനിന്നു നമ്മൾ മനസ്സിലാക്കേണ്ടതു്. പരനിന്ദ പരഹത്യയ്ക്കും ആത്മപ്രശംസ ആത്മഹത്യയ്ക്കും തുല്യമാണെന്നു പറയുമ്പോൾ വാക്കുകളുടെ ശക്തി അത്രയ്ക്കു വലുതാണെന്നാണു ഭഗവാൻ നമ്മെ മനസ്സിലാക്കിത്തരുന്നതു്. സൃഷ്ടിക്കും സംഹാരത്തിനും ഒരുപോലെ കാരണമാകുന്നതാണു വാക്കു്. സ്വന്തം ശക്തി മറന്നുപോയ ഹനുമാനു് ആത്മവീര്യം പകർന്നതു ജാംബവാന്റെ വാക്കുകളാണു്. കുരുക്ഷേത്രത്തിൽ മനസ്സു തളർന്നുപോയ അർജ്ജുനനെ ഭഗവാൻ തന്റെ വാക്കുകൾകൊണ്ടു് ഉദ്ധരിച്ചതു നമുക്കറിയുന്നതാണല്ലോ. അതുപോലെതന്നെ കർണ്ണനെ ശല്യരുടെ വാക്കുകൾ തളർത്തുന്നതും മന്ഥരയുടെ വാക്കുകൾ കൈകേയിയെ വഴിതെറ്റിക്കുന്നതും നമ്മൾകണ്ടു. അതിനാൽ നമ്മുടെ വാക്കുകൾ മറ്റുള്ളവർക്കു വേദനയുണ്ടാക്കാത്തതും എന്നാൽ, അവർക്കു പ്രോത്സാഹനവും സന്തോഷവും നല്കുന്നതുമായിരിക്കാൻ ശ്രദ്ധിക്കുക. എവിടെ, എപ്പോൾ, എന്തു്, എങ്ങനെ സംസാരിക്കണം എന്നറിയുന്നവനു് എല്ലാ വിജയങ്ങളുമുണ്ടാകും.
മിതമായും പ്രിയമായും സംസാരിക്കാൻ കഴിയാത്തവനു് എത്രതന്നെ കഴിവുകളുണ്ടെങ്കിലും മറ്റുള്ളവരുടെ കൃപയ്ക്കു പാത്രമാകാൻ കഴിയില്ല. അങ്ങനെയുള്ളവർ വിജയിക്കുക പ്രയാസമാണു്. മറിച്ചു്, വിനയപൂർവ്വം മധുരമായി സംസാരിക്കാൻ കഴിവുള്ളവനു് എത്രതന്നെ കുറവുകളുണ്ടെങ്കിലും അയാൾ വിജയിക്കുന്നതു കാണാം. അതിനാൽ വാക്കുകളിൽ വിനയവും വിവേകവുമുണ്ടായിരിക്കാൻ നമ്മൾ ശ്രദ്ധിക്കണം. അതുപോലെതന്നെ മൗനം പാലിക്കേണ്ടിടത്തു മൗനം പാലിക്കാനും നമ്മൾ ശ്രദ്ധിക്കണം.
