maturvani-logo-final-version

പൊരുളും പല ദൈവങ്ങളും

Facebook
Twitter
LinkedIn

ബഹുദൈവാരാധകരാണ് ഹിന്ദുക്കൾ എന്നൊരു ആക്ഷേപമുണ്ട്. ആ ആക്ഷേപം അറിവിന്റെ ഫലമോ അജ്ഞതയുടെ ഫലമോ? അജ്ഞതയുടെ ഫലംതന്നെ. കാരണം, ‘ഏകമേവാദ്വിതീയം ബ്രഹ്മഃ’, ‘ഏകം സദ് വിപ്രാ ബഹുധാ വദന്തി’ എന്ന സനാതനസത്യം ആദ്യം കണ്ടെത്തി വിളംബരം ചെയ്തവർ ഭാരതീയ ഋഷിമാരാണ്. ആ ഋഷിപാരമ്പര്യം അനുസ്യൂതം തുടർന്നുകൊണ്ടിരിക്കുന്ന ഭാരതത്തിൽ, ഏകദൈവത്തിന്റെ പൊരുൾ ആരും ഒരു പുതിയ കണ്ടുപിടുത്തമായി പറഞ്ഞു പഠിപ്പിക്കേണ്ടതില്ല. അടുത്ത സംശയം ‘ഏകമേവാദ്വിതീയം ബ്രഹ്മഃ’ എന്ന ഏകത്വവാദവും മുപ്പത്തിമുക്കോടിദേവതകളും എങ്ങനെ പൊരുത്തപ്പെട്ടുപോകും എന്നാണ്. ‘ഏകമേവാദ്വിതീയം ബ്രഹ്മഃ’ എന്നുമാത്രമല്ല, ‘സർവം ഖല്വിദം ബ്രഹ്മ’ എന്നുംകൂടി ഋഷിമാർ കണ്ടെത്തി.

 

ഇക്കാണായതെല്ലാം ബ്രഹ്മമെങ്കിൽ ബ്രഹ്മമല്ലാത്തതായി മറ്റെന്താണുള്ളത്? ഒന്നുംതന്നെയില്ല. ഇത് കേട്ടുകേൾവിയല്ല നേരിട്ടുള്ള അനുഭവമാണ്. പ്രത്യക്ഷാനുഭവമാണ് എന്നുമാത്രമല്ല; അത് ബുദ്ധിക്കും മനസ്സിനും ഇന്ദ്രിയങ്ങൾക്കും അതീതമായ അനുഭൂതിയാണ്. ആ അനുഭൂതി നേടിയ മഹാത്മാക്കൾക്ക് ബ്രഹ്മമല്ലാതെ മറ്റൊന്നും പ്രപഞ്ചത്തിലില്ല. അമ്മ പറയും അരിയും പഞ്ചസാരയും തേങ്ങയും ചേർത്ത് പലഹാരമുണ്ടായിക്കഴിഞ്ഞാൽ പിന്നെ അവയെ വേർതിരിക്കാനാവില്ല; മധുരം മാത്രം. സത്വം, രജസ്സ്, തമസ്സ് എന്ന ത്രിഗുണാത്മകമായ പ്രപഞ്ചം ബ്രഹ്മാനുഭൂതിയായി മാറിക്കഴിഞ്ഞാൽ പിന്നെ പ്രപഞ്ചമില്ല. ബ്രഹ്മമേയുള്ളൂ. ബ്രഹ്മാനന്ദമേയുള്ളൂ. ബുദ്ധന്റെ പേരിലും ക്രിസ്തുവിന്റെ പേരിലും ഗുരുഗോവിന്ദസിങിന്റെ പേരിലും മതങ്ങളുണ്ടായപ്പോൾ ആ മതങ്ങളിൽ ഇന്നോളം മറ്റൊരു ബുദ്ധൻ, മറ്റൊരു ക്രിസ്തു, മറ്റൊരു ഗുരുഗോവിന്ദ് സിങ് ഉണ്ടായിട്ടില്ല എന്നോർക്കണം. സനാതനസത്യം കണ്ടെത്തിയ ഋഷിക്ക് തുടർന്ന്, സത്യത്തിന്റെ അനുഭവവക്താക്കളായി, യുഗയുഗങ്ങളായി, ഭാരതത്തിന്റെ ഋഷിപരമ്പരതന്നെ ഉണ്ടായിക്കൊണ്ടേയിരിക്കുന്നു.

 

അത് അമ്മയിൽ വന്നെത്തിനില്ക്കുന്നു എന്ന് കണ്ണുള്ളവർക്ക് കാണാം. ബ്രഹ്മാനുഭൂതി ലഭിച്ചിട്ടില്ലാത്ത ജിജ്ഞാസുക്കൾക്ക് ഈ പ്രപഞ്ചം സത്യമാണ്. സകലവ്യവഹാരങ്ങളും സത്യമാണ്. ഭഗവാൻ ശ്രീശങ്കരാചാര്യസ്വാമികൾ ‘ബ്രഹ്മസത്യം ജഗന്മിഥ്യ’ എന്ന് പ്രഖ്യാപിച്ചിട്ട് മിഥ്യയായ ജഗത്തിൽ നാല് പ്രമുഖ ആശ്രമങ്ങൾ സ്ഥാപിച്ചു. പ്രസ്ഥാനത്രയത്തിന് ഭാഷ്യം ചമച്ചു. പ്രകരണഗ്രന്ഥങ്ങൾ പലതും രചിച്ചു. നിരവധി സ്തോത്രകൃതികൾ പ്രദാനം ചെയ്തു. എന്തിന്? ജീവിതം ദ്വന്ദ്വാധിഷ്ഠിതമാണ്. രണ്ടെന്ന കാഴ്ചപ്പാടില്ലെങ്കിൽ ചലനം പോലുമില്ല. പരമസത്യം സാക്ഷാത്കരിച്ച പരമഗുരുവിനു മാത്രമാണ് ജഗത്ത് മിഥ്യ. അല്ലാത്തവർക്കൊക്കെ ജഗത്ത് സത്യം തന്നെ. ആചാര്യപാദർ ആ സത്യത്തെ വ്യാവഹാരികസത്യം എന്ന് വിശേഷിപ്പിക്കുന്നു. മിഥ്യ എന്ന വാക്ക് പലരും തെറ്റിദ്ധരിക്കാറുണ്ട്. അമ്മ മിഥ്യയ്ക്കുകൊടുത്ത വ്യാഖ്യാനമിതാണ്—‘മാറുന്നത് മിഥ്യ.’ പരമഹംസർ കൊടുത്ത അർത്ഥകല്പന ഇതാണ്—‘ഞാൻ എന്റേത് എന്നതെല്ലാം മിഥ്യ.’ അപ്പോഴൊരു സംശയം. ഞാൻ എന്നതും മിഥ്യയോ? അതെ. എഴുത്തച്ഛൻ അത് ഇങ്ങനെ വിശദീകരിക്കുന്നു. “ഞാനെന്ന ഭാവമിഹ തോന്നായ്ക വേണമിഹ തോന്നുന്നതാകി,ലഖിലം ഞാനിതെന്ന വഴി തോന്നേണമേ.” അപ്പോൾ ആദ്യത്തെ ‘ഞാൻ’ മിഥ്യ. രണ്ടാമത്തെ ‘ഞാൻ’ സത്യം. അതാണു് ‘അഹം ബ്രഹ്മാസ്മി.’ ‘അഹം ബ്രഹ്മാസ്മി’ എന്ന പ്രത്യക്ഷാനുഭൂതി ലഭിച്ചിട്ടില്ലാത്ത നമുക്കെല്ലാം ഈ പ്രപഞ്ചമുണ്ട്.

 

പ്രപഞ്ചമെങ്ങും നിറഞ്ഞു കവിഞ്ഞു നില്ക്കുന്ന ഒരു പരമസത്യമുണ്ടു് എന്ന കേട്ടറിവുമുണ്ട്.” പരമസത്യത്തെപ്പറ്റിയുള്ള കേട്ടറിവു തികച്ചും അവ്യക്തമാണ്. അവ്യക്തമായ അറിവു്, ആലോചിച്ചാൽ, ഗുണകരമാണോ? അറിവേതും വ്യക്തമായിരിക്കണം. കാറോടിക്കണമെങ്കിൽ, വാച്ചു റിപ്പയർ ചെയ്യണമെങ്കിൽ, ഭക്ഷണം നന്നായി പാകം ചെയ്യണമെങ്കിൽ ഏതിനും വ്യക്തമായ അറിവു കൂടിയേ തീരൂ. അറിവിനു രൂപം ഒന്നേയുള്ളൂ. അതുകൊണ്ടാണ് ബ്രഹ്മം അറിവാണ് എന്നു പറയുന്നത്. എങ്കിലും വ്യവഹാരം അങ്ങനെയല്ല. അറിവ് പലതാണ് എന്നാണ്. അതുകൊണ്ടാണല്ലോ നാം പലതും അറിയാൻ ശ്രമിക്കുന്നത്. ഇപ്പോൾ ഒരു കാര്യം വ്യക്തം. സത്യം ഒന്നേയുള്ളൂ. അതാണ് ബ്രഹ്മം; അതാണ് അറിവ്.

 

അറിവേതും ആനന്ദമാണ്. പരമസത്യം അനുഭവമായിത്തീരാത്ത കാലത്തോളം ആപേക്ഷികസത്യങ്ങളെ ആശ്രയിക്കുകതന്നെ വേണം. ആപേക്ഷികസത്യങ്ങളായി കാണപ്പെടുന്നതും ബ്രഹ്മംതന്നെ. കാരണം—‘സർവം ഖല്വിദം ബ്രഹ്മ’ എന്നാണല്ലോ പ്രതിജ്ഞ. അതുകൊണ്ടാണ് പ്രഹ്ളാദൻ ‘തൂണിലും തുരുമ്പിലും ഈശ്വരനുണ്ട്’ എന്നു പറഞ്ഞത്. അതു പറയാനുള്ള ആത്മവിശ്വാസം പ്രഹ്ളാദനുണ്ടായിരുന്നു എന്നുകൂടി ഓർക്കണം. ഇവിടെയാണ് ബഹുദൈവാരാധനയുടെ പ്രസക്തി. വിശപ്പ് ഒന്നേയുള്ളൂ. പക്ഷേ, വിശപ്പിനുള്ള വിഭവങ്ങൾ പലതാണ്. വിശപ്പ് ഒന്നേയുള്ളൂ എന്നുവച്ച് വിഭവങ്ങളും ഒന്നായിരിക്കണം എന്ന ശാഠ്യം വിവേകമല്ല; യുക്തിക്കു ചേർന്നതല്ല. അനുഭവത്തിനു നിരക്കുന്നതുമല്ല. കാരണം, മനുഷ്യമനസ്സിന്റെ അഭിരുചി ‘പ്രതിരുചിഭിന്ന’മാണ്. അത് അംഗീകരിച്ച മഹാത്മാക്കളാണ്, ദ്രഷ്ടാക്കളാണ് ഒരേയൊരു ഈശ്വരന് പലരൂപങ്ങൾ കല്പിച്ചത്. അഭിരുചിക്ക് ഇണങ്ങുന്ന പല രൂപങ്ങൾ.

More to explorer

കാൽച്ചോട്ടിൽ സ്വാമി തുരീയാമൃതാമൃതാനന്ദ പുരി

മുന്നമൊരായിരം ജന്മമെടുത്തു നീ മന്നിതിൽ ധർമ്മരഥം തെളിച്ചു…; നിൻശ്വേതവസ്ത്രാഞ്ചലത്തിൽ പിടിച്ചു ഞാൻ അന്നൊക്കെ നിന്നെ അനുഗമിച്ചു. കൊഞ്ചിക്കുഴഞ്ഞും കുണുങ്ങിക്കരഞ്ഞും പിണങ്ങിപ്പിരിഞ്ഞും കരം പിടിച്ചും ഇന്നും നിൻ കാല്ക്കൽ വലംവച്ചിഴയും ഇളംകുരുന്നാണിവനമ്മേ.

വിശ്വപ്രേമത്തിന്റെ അമൃതശാന്തി

ആധുനികലോകം മൂന്നാമതും ഒരു ലോകമഹായുദ്ധത്തിന്റെ നിഴലിൽ വന്നുപ്പെട്ടിരിക്കുകയാണു്. മൂന്നാമതൊരു യുദ്ധമുണ്ടാകുകയാണെങ്കിൽ നാലാമത്തെ യുദ്ധം പാറക്കഷ്ണങ്ങൾകൊണ്ടായിരിക്കും എന്നു പ്രവചിച്ചതു ശാസ്ത്രജ്ഞനായ ആൽബർട്ടു് ഐൻസ്റ്റീനാണു്. ഈ ശാസ്ത്രമൊഴിയെ തരണം ചെയ്യാനാണു പില്ക്കാല മഹാത്മാക്കൾ

അമ്മയുടെ സന്ദേശം

മക്കളേ, വാക്കു് അഗ്നിപോലെയാണു്. ചൂടും പ്രകാശവുമാണു് അഗ്നിയുടെ സ്വഭാവം. നമ്മുടെ വാക്കും അതുപോലെയാകണം. അതു കേൾക്കുന്നവർക്കു് അറിവും സന്തോഷവും ലഭിക്കണം, അതു് അവരെ ശ്രേയസ്സിലേക്കു നയിക്കണം. എന്നാൽ, ഈ രീതിയിൽ